Monday 17 December 2012

അവിസ്മരണീയ നിമിഷം


വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകള്‍  തരുന്ന നിമിഷങ്ങളാണ്. മനസ്സിന്‍റെ  ഇരുട്ട്  നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍ നിയന്ത്രണമില്ലാതെ ഒഴുകുന്ന ഈ ജലദേവതക്ക് സാധിച്ചേക്കും.

ശിവനസമുദ്ര വെള്ളച്ചാട്ടം കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ് നിലകൊള്ളുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് നൂറ്റിയന്പതു കിലോ മീറ്റര്‍ക്കകലെ പൊടിയും മലിനീകരണവും തൊട്ടശുദ്ധമാക്കിയിട്ടില്ലാത്ത  പ്രകൃതിരമണിനിറഞ്ഞു നില്‍ക്കുന്ന ഒരു നിര മലകള്‍. അതിനിടയിലൂടെ കുതിച്ചു വീഴുന്ന കാവേരി നദി. ലോകത്തിലെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളില്‍  ന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കാവേരി നദി രണ്ടു കൈവഴികളായി തിരിഞ്ഞു തൊണ്ണൂറടി താഴേക്ക് വീഴുന്ന കാഴ്ച ഇന്നും എന്നില്‍ രോമാഞ്ജമുണര്‍ത്തുന്നു. ഇതില്‍ ഒന്നിനെ ഗഗന ചുക്കി എന്നും മറ്റേതിനെ ബാര ചുക്കി എന്നും വിളിക്കും. 



നഗരാതിര്‍ത്തി വിടുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തുന്ന പ്രതീതിയാണ്. ആളൊഴിഞ്ഞ വീഥികളിലേക്ക് ശിഖരങ്ങള്‍ താഴ്ത്തി നില്‍ക്കുന്ന മുത്തശ്ശി മരങ്ങള്‍. അവയില്‍ നിന്ന് വീഴുന്ന പൂക്കള്‍ പട്ട് പരവതാനി പോലെ നമ്മെ വരവേല്‍ക്കും. ഈ പ്രദേശത്തിന്‍റെ കാതല്‍, അതിന്‍റെ  കളങ്കം തട്ടാത്ത നാട്ടുവഴികളും അതിനോടൊട്ടിയുരുമ്മി  നില്‍ക്കുന്ന പുല്‍ത്തകിടികളുമാണ് . ഹരിത ഭംഗിക്ക് അലങ്കാരമെന്നോണം ഇടയ്ക്കിടെ സൂര്യകാന്തി  വയലുകളും കരിമ്പിന്‍ തോട്ടങ്ങളും കാണാം. ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം കൊണ്ടാവാം, ഹൃദ്യമായ ഒരു കുളിരും ശാന്തതയും അനുഭവപ്പെടും.



മൂന്നുമണിക്കൂര്‍ യാത്രക്കൊടുവില്‍ നട്ടുച്ചയ്ക്ക് ഞങ്ങള്‍ ബാര ചുക്കി വെള്ളച്ചാട്ടതിനടുത്ത് എത്തി. സൂര്യന്‍റെ താപം ഉച്ചിയില്‍ നില്‍ക്കുന്ന സമയത്തില്‍ കണ്ണുകള്‍ അറിയാണ്ട് ചിമ്മി അടഞ്ഞുപോയി . മലയുടെ കിഴുക്കാംതൂക്കില്‍ നിന്ന് കാണുന്നത് വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. കറുത്തിരുണ്ട പടുകൂറ്റന്‍ പാറകെട്ടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നിലം പതിക്കുന്ന കാവേരി നദി. വേനല്‍ക്കാലമായതുകൊണ്ടാവാം  ദൂരെനിന്നു കാണുമ്പോള്‍ ഒഴുക്കിന് ലേശം ശക്തിക്കുറവു തോന്നുന്നുണ്ട്. കുറച്ചു മുന്നോട്ടു നടക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് നടന്നിറങ്ങാന്‍ പടികള്‍ കെട്ടിയിട്ടിട്ടുണ്ട്. ഏകദേശം ഇരുന്നൂറ് പടികള്‍.... .


അധികം ആയാസമില്ലാതെ ഞങ്ങള്‍ പടികള്‍ ഓടിയിറങ്ങി. താഴോട്ടെത്തിയപ്പോള്‍ കണ്ടത് ഒരു വലിയ ജനക്കൂട്ടം തന്നെയായിരുന്നു.  വെള്ളച്ചാട്ടത്തിനടുതെത്താന്‍ ഇനിയും കുറച്ചു ദൂരം പോകണമത്രേ. നിരപ്പല്ലാത്ത തുറസ്സായ നിലത്തിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. പോകുന്ന വഴിയെങ്ങും രസകരമായ കാഴ്ചകള്‍ കാണാം. ആരുടേയും ഉമിനീര്‍ ഗ്രന്ധികളെ ഉണര്‍ത്തുന്ന ഉപ്പും മുളകും തേച്ചു പിടിപ്പിച്ച പച്ച മാങ്ങ കഷ്ണങ്ങള്‍ നീട്ടി നില്‍ക്കുന്ന ഒരു കൂട്ടര്‍, പ്രത്യേക തരം എണ്ണയാണെന്നും അതുകൊണ്ട് തിരുമ്മല്‍ ചികിത്സ നടത്തിയാല്‍ മാറാത്ത രോഗമില്ലെന്നു വാദിക്കുന്ന വേറെ ചിലര്‍, അത് വിശ്വസിച്ച് മുന്നിലിരുന്നു കൊടുക്കുന്ന കുറച്ചു കുടവയറന്‍മാര്‍, പിന്നെ സഞ്ചാരികളുടെ കൈയില്‍ നിന്നും എന്തും തട്ടിപറിക്കുന്ന കുരങ്ങന്മാര്‍, കുട്ടിയുടുപ്പിട്ട നായ്ക്കളും അവരുടെ യജമാന്മാരും, ഇതെല്ലം കണ്ടു ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന കുറെ വിദേശികള്‍.


വിഭിന്നമായ കുറെ കാഴ്ചകള്‍ കണ്ടുകൊണ്ട്, പാറകളും ചെറിയ ആറുകളും താണ്ടി, വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കേള്‍ക്കുന്ന ദിശയിലേക്ക് ഞങ്ങള്‍ നടന്നു. അടുക്കുംതോറും മുഴക്കം ഉച്ചതിലായികൊണ്ടിരുന്നു. ദൂരെനിന്നു തന്നെ വെള്ളച്ചാട്ടം കാണാവുന്നതാണ്. ഏതു കൊടുമുടിയില്‍ നിന്നാലും, എത്ര ശക്തി ആര്‍ജിച്ചാലും, താഴോട്ട് വീഴാം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് കുതിച്ചു വീഴുന്ന നദിയെ ഞാന്‍ നെടുവീര്‍പ്പോടെ നോക്കിനിന്നു. തടാകം പോലെ കെട്ടിനിന്നിരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ ഒരു ജനപ്രവാഹം തന്നെ ഉണ്ടായിരുന്നു . തിക്കിലും തിരക്കിലും ഇടയിലൂടെ പതിയെ ആ പായല്‍ പിടിച്ച വെള്ളത്തില്‍ ഇറങ്ങി. മലിനമായ വെള്ളമായിരുന്നതിനാല്‍ തിരക്കില്ലാത്ത സ്ഥലത്തേക്ക്, കുറച്ചുകൂടി മുകളിലേക്ക് കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു.



വളരെ പ്രയാസപ്പെട്ട് വഴുക്കലുള്ള പാറകെട്ടിലേക്ക് പിടിച്ചുകയറി മുകളിലേക്ക് നീങ്ങി . ചുവടൊന്നു പതറിയാല്‍ കരിങ്കല്‍കെട്ടുകളില്‍ തട്ടി ചിന്ന ഭിന്നമയിപോകും. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും ഉയരത്തിലേക്ക് കയറാനുള്ള ആവേശത്തിലായിരുന്നു ഏവരും. മുകളിലെത്തിയപ്പോള്‍ ഒരു മൂടല്‍ അനുഭവപ്പെട്ടു, വെള്ളം ശക്തിയോടെ പാറക്കെട്ടിലേക്ക് വീണ് നീരാവിയായി പോകുന്നതായിരുന്നു അത്. കരുതലോടെ ഞങ്ങള്‍ ആ വെള്ള പ്രവാഹത്തിനു തൊട്ടു താഴെ നില്‍ക്കാന്‍ ഒരു ഉരുളന്‍ പാറയില്‍ പിടിച്ചിറങ്ങി. ആത്മാവിനെ തണുപ്പിക്കാന്‍ ശേഷിയുള്ള ആ വെള്ളത്തിന്‍റെ തിരശീലയുടെ പിന്നിലേക്ക്‌, ഒരു പാറക്കെട്ടിലെക്ക്  ഞാന്‍ ചാരിനിന്നു. ..






ഏകദേശം 50 അടിക്കുയരെ, കുതിച്ചു വീഴുന്ന വെള്ളത്തിനടിയില്‍ ഒരു അവിസ്മരണീയ നിമിഷം. ശക്തിയുള്ള കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും, വെള്ളത്തിന്‍റെ ഊക്ക് കൂടിക്കൊണ്ടിരിക്കുമ്പോഴും ദിവ്യമായ ഒരു നിര്‍വൃതി അനുഭവപ്പെട്ടു. ഓരോ നിമിഷം പിന്നിടുമ്പോഴും  മനസ്സ് സ്വരൂപമില്ലാത്ത വെള്ളത്തെ പോലെ, തെളിച്ചമില്ലാത്ത നീരാവിയെപ്പോലെ മാറികൊണ്ടിരുന്നു. തിരക്കേറിയ ജീവിതത്തില്‍ താലോലിക്കാന്‍ മറന്നു പോയ കുറെ നിമിഷങ്ങള്‍, വ്യക്തികള്‍, ബന്ധങ്ങള്‍ മനസ്സിന്‍റെ വെള്ളിത്തിരയില്‍ നിറഞ്ഞു വന്നു. വികാരങ്ങളുടെ മുന്നില്‍ അടിയറവുവെച്ച്, എന്നെത്തന്നെ ഉള്‍കൊള്ളാന്‍ ഞാന്‍ അവയെ അനുവദിച്ചു. കലര്‍പ്പില്ലാത്ത ശുദ്ധമയി ഒഴുകുന്ന വെള്ളം മനസ്സിന്‍റെ വേവലാധികളെ തുടച്ചു നീക്കികൊണ്ടിരുന്നു. പിന്നെ പതിയെ ചിന്തകള്‍ക്ക് സ്പഷ്ട്ടതയാര്‍ജിച്ചു, തീരുമാനങ്ങള്‍ക്ക് ദൃഡതയേറി, ആശയങ്ങള്‍ക്ക് ചിറകുമുളച്ചു. വെള്ളതുള്ളികള്‍ക്കിടയിലൂടെ ഒരായിരം മഴവില്ലുകള്‍ ഞാന്‍ കണ്ടു.


വീണ്ടെടുപ്പിന്‍റെ അനുഭൂതി സമ്മാനിച്ച നദിയോട് വിടപറഞ്ഞുകൊണ്ട് ഞങ്ങള്‍ താഴോട്ടിറങ്ങി .

Mathrubhumi Blogs

Friday 23 November 2012

ഒരു ഓര്‍മ്മക്കുറിപ്പ്

മഞ്ഞു മൂടിയ ഒരു പ്രഭാതത്തില്‍ അഞ്ഞൂറ് കൊല്ലങ്ങളുടെ പൈതൃകം പേറുന്ന
ഈ വലിയ നഗരത്തില്‍  ഞാന്‍ വന്നെത്തി. ഇന്ത്യയുടെ സിലികന്‍ വാലി എന്ന് ഒരിക്കല്‍ അറിയപെട്ടിരുന്ന നഗരം - ഹൈദരാബാദ്.

എല്ലാ ചരിത്രപ്രധാനമായ നഗരങ്ങളുടെ പേരിനെ ചുറ്റിപറ്റി നാടോടി കഥകളോ ഐതിഹ്യങ്ങള്ലോ ഉണ്ടാവാറുള്ളത് സര്‍വസാധാരണമാണ്. പലപ്പോഴും അവയുടെ ഉറവിടം ചക്രവര്‍ത്തികളുടെയും ദേവന്മാരുടെയും സാഹസങ്ങളൊ പിടിച്ചടക്കലുകളൊ അല്ലെങ്കില്‍ പ്രണയങ്ങളൊ ആയിരിക്കും. ഹൈദരാബാദ് എന്ന പേരിനു പിന്നിലും ഒരു പ്രണയം തന്നെ.ഹൈദരാബാദിന്‍റെ സ്ഥാപകനായ സുല്‍ത്താന്‍ മുഹമ്മദ്‌ ഖുതുബ് അദ്ദേ​ഹത്തിന്‍റെ സദസ്സിലെ നര്‍ത്തകിയുമായി പ്രണയത്തില്‍ ആയിരുന്നു. വിവാഹത്തിനു ശേഷം അവര്‍ ഹൈദര്‍ മഹല്‍ എന്ന പേര് സ്വീകരിച്ചു. അങ്ങനെ 'ഭാഗമതി' എന്ന നഗരം ഹൈദരാബാദ് എന്ന് നാമകരണപ്പെട്ടു 

ഇന്ത്യയുടെ ഐ - റ്റി തലസ്ഥാനം എന്ന് അറിയപ്പെടുന്നെങ്ങിലും , ചരിത്രം നിറഞ്ഞു നില്‍ക്കുന്ന നഗരമാണ് ഞാന്‍ കണ്ടത്. മോടിപിടിപ്പിച്ച പുതിയ കെട്ടിടങ്ങള്‍ക്കിടയിലും, ഭംഗിയാര്‍ന്ന വിശാല രാജവീധികള്‍ക്കിടയിലും, കൂട്ടം കൂടിനില്‍ക്കുന്ന യുവാക്കളുടെ ഇടയിലും മറഞ്ഞു നില്‍ക്കുന്ന പാരമ്പരൄ​-പ്പകർച്ച.

ഹൈദരാബാദ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വളരെ പ്രഖ്യാതമായ ഹൈദരാബാദി ബിരിയാണി ആണ്. എത്തിയ ആദ്യത്തെ ദിവസം തന്നെ ബിരിയാണി കഴിക്കാന്‍ ഞാന്‍ പുറപ്പെട്ടു. സാമാന്യം പുതിയ ഒരു ഹോട്ടലില്‍ കയറി ദം ബിരിയാണി കഴിച്ചു. കേട്ടറിഞ്ഞത് പോലെ അത്ര രുചികരമായി തോന്നിയില്ല. പിന്നീടാണ്‌ അറിഞ്ഞത് യഥാര്‍ത്ഥ ദം ബിരിയാണി ചാര്‍മിനാറി ന്‍റെ പരിസരത്തുള്ള കടകളില്‍ ആണു ലഭിക്കുന്നതെന്ന്.



അങ്ങനെ ചാര്‍മിനാര്‍ കാണുന്നതിനു വേണ്ടിയും ബിരിയാണി കഴിക്കുന്നതിനു വേണ്ടിയും ഹൈദരാബാദ്'ന്‍റെ ഹൃദയഭാഗത്തെക്ക്, കോട്ടി എന്ന പട്ടണത്തിലേക്ക് ഞാന്‍ പുറപ്പെട്ടു. വളരെ ഇടുങ്ങിയതും തിരക്കേറിയതുമായ വഴി ആയിരു അത്. ദൂരെ നിന്ന് തന്നെ ചാര്‍മിനാര്‍ ന്‍റെ മങ്ങിയ മിനാരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം. ചാര്‍മിനാറിനും ഉണ്ട് കുറേ കഥകള്‍. അതില്‍ സുപ്രസിധം ഇതാണ്, ഒരിക്കല്‍ നഗരത്തെ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷിക്കാന്‍ അന്നത്തെ സുല്‍ത്താന്‍ പണിയിപ്പിച്ചതാണത്രെ ഈ മസ്ജിദ്.

വഴിയരികില്‍ ചെറിയ കച്ചവടക്കാര്‍ നിരന്നു നിന്ന്‍ വളകള്‍, പവിഴമാലകള്‍, കളികോപ്പുകള്‍, സോപ്പ്, ചീപ്പ്‌, കണ്ണാടി എന്നിവയെല്ലാം വില്‍ക്കുന്നു . ഇവയെല്ലാം വിലപേശി വാങ്ങുന്ന ബുര്‍ഖ അണിഞ്ഞ സ്ത്രീകളും കുട്ടികളും, നമസ് കഴിഞ്ഞു തലയില്‍ തോപ്പിയണിഞ്ഞ പുരുഷന്മാര്‍. ശബ്ദമുണ്ടാക്കി വരുന്ന വാഹനങ്ങള്‍. തെലുഗ് ആണ് പ്രഥമ സംഭാഷണഭാഷയെങ്കിലും, മുഗള്‍ കാലഘട്ടത്തിന്‍റെ സ്വാധീനം കൊണ്ടാവാം ഉര്‍ദുവും ഹിന്ദിയും അത്യധികം ഉപഗോയത്തിലുണ്ട്. ഉര്‍ജ്ജം നിറഞ്ഞു നില്‍ക്കുന്ന ഒരു വീധി. ഹൈദരാബാദിന്‍റെ യഥാര്‍ത്ഥ സ്പന്ദനം കാത്തു സൂക്ഷിക്കുന്ന ഒരു തെരുവ്.


ആദ്യം കണ്ട ഒരു ചെറിയ ബിരിയാണി കടയില്‍ കയറി ബിരിയാണി പറഞ്ഞു. നിമിഷങ്ങള്‍ക്കകം ചൂട് പാറുന്ന ബിരിയാണി ചെറിയ ചെമ്പ് ചട്ടിയില്‍ വന്നെത്തി. നല്ല മൃദുലമായ അരിക്കൊപ്പം അധികം മസാല ചേര്‍ക്കാതെ വേവിച്ച ഇറച്ചി, സര്‍വ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്ന മണം, ഹൈദരാബാദിന്‍റെ സ്വന്തം ബിരിയാണി.




ചാര്‍മിനറിന്‍റെ സമീപത്ത്  തന്നെ നാല്  നൂറ്റാണ്ട് പഴക്കമുള്ള മെക്ക മസ്ജിദ് സ്ഥിധി ചെയ്യുന്നു. ഖുതുബ് ഷാ യുടെ കീഴില്‍ പണിതുടങ്ങിയ മെക്ക മസ്ജിദ് ഏകദേശം എഴുപത്തി ഏഴു കൊല്ലം എടുത്തു പണിതു തീര്‍ക്കാന്‍. ആഡംബരപ്രൌഢിയുളള ഗ്രനൈറ്റ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ പള്ളി. 
സന്ധ്യയ സമയത്തെ പ്രാര്‍ഥന നേരമായപ്പൊഴേക്കും സന്ദര്‍ശകര്‍ പള്ളിയില്‍ നിന്നിറങ്ങിത്തുടങ്ങി. പ്രചീനത്വം കാത്തുകൊള്ളുന്ന വിശുദ്ധമായ ആരാധനാലയത്തില്‍ നിന്ന് കേള്‍ക്കുന്ന ഈ ബാങ്ക്ന്‍റെ ശബ്ദത്തില്‍ ഏതൊരുവന്‍റെയും ഗര്‍വം അലിഞ്ഞു പോയേക്കാം.

തൊട്ടടുത്തുള്ള ഇടുങ്ങിയ തെരുവിലെക്കായി പിന്നീടുള്ള യാത്ര. ലാദ് ബസാര്‍ അഥവാ ചൂടി ബസാര്‍ എന്നറിയപ്പെടുന്ന, ഹൈദരാബാദിന്‍റെ പൊന്നോമന പുത്രി. നിറങ്ങളുടെ ഒരു മായ ലോകം തന്നെയായിരുന്നു എനിക്കുമുന്നില്‍ തുറന്നു നിന്നിരുന്നത്. വിസ്മയത്തോടെ ആ നിറക്കൂട്ടിലേക്ക് ഞാന്‍ നടന്നു നീങ്ങി. ജനത്തിരക്കിനിടയില്‍ നിര നിരയായി അടുക്കിയ ഒരായിരം ചെറിയ വളക്കടകള്‍, അവയ്ക്ക് മുന്നില്‍ പല നിറത്തിലും വലിപ്പത്തിലുo അടുക്കിയ വളകള്‍. ശരീരം മുഴുവനും ബുര്‍ഖയില്‍ മറച്ച്, ഒരു പിടി കുപ്പിവളകള്‍ കയ്യിലെടുത്തു പിടിച്ചു കൊണ്ട് ഒരു യുവതി കച്ചവടക്കാരനുമായി വിലപേശുന്നത് കണ്ടു. അതിന്‍റെ ഒടുവില്‍ വിജയശ്രീലാളിതയായി അവള്‍ തിരിഞ്ഞു എനിക്ക് നേരെ നടന്നു. അപ്പോഴാണ് അവളുടെ കണ്ണുകള്‍ എന്‍റെ ക്യാമറ ലെന്‍സില്‍ പെട്ടത്, സുറുമ എഴുതിയ, തവിട്ടുനിറമുള്ള മാന്‍പേട കണ്ണുകള്‍. നിഗൂഡമായ ആ കണ്ണുകളില്‍ ഒരുനിമിഷത്തെക്ക് നഷ്ട്ടപെട്ട ഞാന്‍ ഫോട്ടോ എടുക്കാന്‍ കൂടി മറന്നുപോയി 

ഉറക്കം കണ്ണുകളിലേക്കു ഇരച്ചു കയറിതുടങ്ങി, മനസ്സില്‍ മഞ്ഞവെളിച്ചത്തില്‍ മിന്നുന്ന ആ ഇടവഴിയും, വിടര്‍ന്ന കണ്ണുകളും മായാതെ തങ്ങി നിന്നു.

അടുത്ത ദിവസം സുപ്രസിദ്ധമായ ഗോള്‍കൊണ്ട കോട്ട കാണാന്‍ പുറപ്പെട്ടു. ഗോള്‍കൊണ്ട എന്നാ നാമത്തിന്‍റെ ഉത്ഭവം തേലുഗ് പദങ്ങളായ "ഗോല " "കൊണ്ട", അഥവാ ആട്ടിടയന്‍ന്‍റെ കുന്ന് എന്നതില്‍ നിന്നാണ്.പതിമൂന്നാം നൂറ്റാണ്ടില്‍ കാക്കതിയ കുലക്കാര്‍ ആണ് ഗൊല്‍കൊണ്ട ആദ്യം നിര്‍മ്മിച്ചത്‌. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഖുതുബ് ഷാ യുടെ കീഴില്‍ അത് ഹൈദരാബാദിന്‍റെ തലസ്ഥാന നഗരമയിത്തീര്‍ന്നു. ഈ കോട്ട അതിന്‍റെ ശബ്ദ ക്രമീകരണശാസ്ത്രതിനും, വിദഗ്ദ്ധമായ ജലവിതരണത്തിനും വജ്ര ഖനികള്‍ക്കും പേരുകേട്ടതാണ്. പത്ത് കിലോ മീറ്റര്‍ ചുറ്റളവുള്ള കോട്ടമതില്‍ക്കുള്ളില്‍ ഒരു ചരിത്രത്തിന്‍റെ ഓര്‍മപെടുത്തല്‍ എന്നതുപോലെ അതിഗംഭീരമായ മണ്ണിന്‍റെ നിറമുള്ള കോട്ട. ഏകദേശം പതിനൊന്നു കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ കിടക്കുന്ന ഈ കോട്ട നിപുണമായി രൂപകല്‍പന ചെയ്തിട്ടുണ്ട്.കോട്ടയുടെ മുന്നിലെ വിശാലമായ ഉദ്യാനത്തിനു സുഗന്ധം നഷ്ട്ടപെട്ടെങ്കിലും, ശ്രേഷ്ഠമായ ഒരു ഭൂതകാലത്തിന്‍റെ അനുസ്മരണയായി ഇന്നും നിലകൊള്ളുന്നു. 




ഒരു കുന്നിന്‍ പുറത്തായതു കൊണ്ട് പല നിരപ്പിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇരുട്ട് നിറഞ്ഞ മുറികളില്‍ക്കൂടെയും ഇടനാഴികളില്‍ക്കൂടെയും
ഞാന്‍ മണ്ണടിഞ്ഞുപോയ ഒരുപിടി നിമിഷങ്ങളെ ചുവടു പിടിച്ചു നടന്നു. കാലപ്പഴക്കമേറിയ ഈ കരിങ്കല്‍ തൂണുകള്‍ക്ക് പറയാനുണ്ടാകും ഒരായിരം കഥകള്‍. വിജയത്തിന്‍റെയും തോല്‍വിയുടെയും , ചതിയുടെയും വേദനയുടെയും കഥകള്‍. 

കോട്ടയുടെ ഏറ്റവും ഉയരത്തെ ഗോപുരം ബാലാ ഹിസാര്‍ എന്നറിയപ്പെടുന്നു. ഏകദേശം നാന്നൂറ് ചുവടുകള്‍ക്കുയരെയുള്ള ഈ മൂന്നുനില കെട്ടിടമായിരുന്നു അന്നത്തെ ദര്‍ബാര്‍. കോട്ടയുടെ പ്രധമ കവാടത്തില്‍ നിന്നുള്ള കൈയ്യടി ശബ്ദം ഈ ഗോപുരം വരെ പ്രതിഭലിച്ചു കേള്‍ക്കാം.

സുവര്‍ണ്ണോജ്ജ്വലമായ സായാഹ്നത്തില്‍, ദൂരെയെങ്ങോ പാറിപറക്കുന്ന പട്ടം നോക്കിക്കൊണ്ട്‌, ഞാന്‍ ആ അരമതിലില്‍ ചാരി നിന്നു. 
പകിട്ടാര്‍ന്ന ഒരു കാലഘട്ടത്തിന്‍റെ വെളിച്ചം കാണാത്ത ഒരായിരം കഥകള്‍ ഇന്നും സൂക്ഷിക്കുന്ന ചരിത്രത്തിന്‍റെ മൂകസാക്ഷി, ഗോല്‍കൊണ്ട കോട്ട.

           







പതിയെ ഞാനും, ഈ കോട്ടയും, ദൂരയുള്ള മലകളും ഇരുട്ടിലേക്ക് ഈഴുകിചെര്‍ന്നു.


Popular Posts

Recent Posts

Sample Text

Total Pageviews

Powered by Blogger.

Followers

Text Widget